Friday, 13 October 2017

മാധവികുട്ടി - മടക്കമില്ലാത്ത യാത്ര

മാധവികുട്ടി - മടക്കമില്ലാത്ത യാത്ര



ഇന്നു രാത്രിയിൽ, എന്റെ സിരകളിലെ പുഴവെള്ളത്തിൽ
ഒരു ഡോൾഫിൻ പോലെന്റെ തൃഷ്ണ നീന്തിത്തുടിക്കുന്നു,
പൊടുന്നനേ കുതിച്ചുചാടിയും ഊളിയിട്ടും
ഒരു ഡോൾഫിൻ പോലതു കളിയാടുന്നു.
പാരവശ്യത്താലെന്റെയുടലു വലിഞ്ഞുമുറുകുന്നു,
നിന്റെ മുഖത്തേക്കു നോക്കാനെനിക്കു ലജ്ജയാകുന്നു.
വിവാഹനാളിലെ പ്രതിജ്ഞകളെനിക്കു മാറ്റിവയ്ക്കണം,
ഒരു വീട്ടമ്മയുടെ ഭൂതകാലമധുരമെനിക്കു മറക്കണം.
ഒരു മറവിരോഗിയുടെ നില വിടാത്ത നോട്ടത്തോടെ
ഈ പൊള്ളുന്ന പ്രണയത്തിലേക്കു ഞാൻ നടക്കും...
നിന്റെ വീട്ടിലേക്കിനി രണ്ടു ഫർലോങ്ങേയുള്ളു,
എന്നാലതൊരു മടക്കമില്ലാത്ത യാത്രയായിരിക്കും,
എന്തെന്നാൽ,
ഇന്നു രാത്രിയിൽ നിന്റെ കിടക്കയ്ക്കു ചൂടു പകരാൻ
ഞാൻ കൊണ്ടുവരുന്ന ഈ അഗ്നി തന്നെ
എന്റെ വീടിന്റെ പ്രാകാരങ്ങളും ചുട്ടെരിയ്ക്കും.