Friday, 13 October 2017

ഇസുമി ഷികിബു - കവിതകൾ




ഇസുമി ഷികിബു - കവിതകൾ




രണ്ടു തോണികളിലാണു
നമുക്കു യാത്രയെന്നറിയുമ്പോൾ
കണ്ണീരും തിരകളുമെന്നെ നനയ്ക്കുന്നു.
*

ഒരു മഞ്ഞുതുള്ളി പോലെ മാഞ്ഞുപോകാൻ
നിങ്ങളെന്നെ വിട്ടിരുന്നുവെങ്കിൽ;
പകരം നിങ്ങളെന്നെ ഒരു രത്നമാക്കി,
ആർക്കുമുപകരിക്കാതെ.
*

മറ്റൊരാളായിരുന്നു,
ചന്ദ്രൻ പുലരി കടക്കുമ്പോൾ
ഇതേ ആനന്ദമൂർച്ഛയോടെ
ആകാശം നോക്കിനിന്നവൾ.
*

ഒരിക്കൽ നീ പറഞ്ഞു,
നീ ചന്ദ്രനെ നോക്കുന്നതു
ഞാൻ കാരണമെന്ന്;
ഇന്നു ഞാൻ തന്നെ വന്നിരിക്കുന്നു,
നീ പറഞ്ഞതു സത്യമോയെന്നറിയാൻ.
*

കവിതയെഴുതുന്ന വഴി
എനിക്കു പഠിക്കണം,
നിന്നിലേക്കുള്ള വഴിയായി.
*

നിനക്കെന്നെ സ്നേഹമെങ്കിൽ,
വരൂ.
എന്റെ വീടു നിൽക്കുന്ന വഴി വിലക്കിയിട്ടില്ല,
പ്രചണ്ഡമനസ്സുകളായ ദേവന്മാർ.
*
 
പുലർച്ചെ, ആകാശമദ്ധ്യത്ത്
ഏകാന്തചന്ദ്രൻ:
അതിനൊളിക്കാൻ ഒരിടവുമില്ല,
എന്നെപ്പോലെ തന്നെ!
*

മഴ പെയ്യുന്ന രാത്രിയിൽ
ഞാനോർത്തതു നിന്നെക്കുറിച്ചായിരുന്നു:
മറ്റാരുമില്ലാത്തൊരു വീട്ടിൽ
മഴയെ മറവിയില്പെടുത്തുന്നതെങ്ങനെ?
*
വഞ്ചകനാണു നീയെങ്കിലും
എനിക്കൊരു പരാതിയുമില്ല:
അലയടങ്ങിയ കടൽ പോലെ
അഗാധമാണെന്റെ വിദ്വേഷം.
*

ഒരു നിമിഷം പോലുമെനിക്കു ജീവിക്കേണ്ട,
മുളമുട്ടുകൾ പോലടുത്തടുത്തായി
ദുഃഖങ്ങളെത്തുന്നൊരു ലോകത്ത്.
*

പ്രണയത്തിന്റെ നാളം കെടുകയില്ല,
ഈയുടലിലൂടൊരു
കണ്ണീർപ്പുഴയൊഴുകിയാലും.
*

ഈ ലോകത്തു
പ്രണയത്തിനു നിറമില്ലെങ്കിലും
നിന്റെയുടൽ
എന്റെയുടലിലെങ്ങനെ
നിറം പറ്റിച്ചു?
*

അഴിഞ്ഞുലഞ്ഞ മുടിയെക്കുറിച്ചോർക്കാതെ
വെറും നിലത്തു കിടന്നു ഞാനോർക്കുന്നു,
അതു മാടിയൊതുക്കിയൊരുന്നൊരാളെ.
*

എണ്ണിനോക്കുമ്പോൾ
വർഷങ്ങൾ പോലും ശേഷിക്കുന്നില്ല;
വാർദ്ധക്യം പോലൊന്നുമില്ല,
വിഷാദമേറ്റുന്നതായി.
*

അമ്മയെന്നെ വിലക്കിയിട്ടും
വാതില്ക്കൽ ഞാൻ വന്നു നിന്നു:
വരാനാരുമില്ല.
*

ചിതയിൽ നിന്നു പുക പൊങ്ങുമ്പോൾ
ഞാനോർത്തുപോയി:
എന്നാണെന്റെ ഊഴമെത്തുക,
അന്യർക്കിതുപോലെന്നെക്കാണാൻ?
*

എല്ലാം ഞാൻ
നെഞ്ചിലൊളിപ്പിച്ചിട്ടും
കണ്ണീരിതെല്ലാമെങ്ങനെ
ആദ്യമറിയുന്നു!
*

മഞ്ഞുതുള്ളികൾ, സ്വപ്നങ്ങൾ,
ഈ ലോകം, വ്യാമോഹങ്ങൾ പോലും:
എത്ര ചിരായുസ്സുകളാണവ,
നമ്മുടെ പ്രണയം വച്ചു നോക്കുമ്പോൾ!
*

ലോകത്തില്ല,
പ്രണയമെന്നൊരു ചായമെങ്കിലും
അതിൽ മുക്കിയെടുത്തതാണെന്നെ!
*

സൂര്യൻ താഴുമ്പോൾ
ആധികളേറുമോ?
എനിക്കതു ചോദിക്കാൻ
ഞാനല്ലാതെ
മറ്റൊരാളുണ്ടായെങ്കിൽ!
*

നീ വരുമ്പോൾ
ഞാനെവിടെയൊളിക്കും?
നിന്റെ ഹൃദയത്തിനൊരു
രഹസ്യമുറിയുണ്ടെങ്കിൽ
അവിടെയാകട്ടെ.
*

എനിക്കവനെക്കാണാൻ,
അവനെന്നെക്കാണാൻ-
ഞാനെന്നും മുഖം നോക്കുന്ന
കണ്ണാടിയായിരുന്നു അവനെങ്കിൽ!
*

ആരു ഭേദം,
നിങ്ങൾ മോഹിക്കുന്ന വിദൂരകാമുകനോ,
ഒരു മോഹവുമില്ലാതെ
നിത്യവും നിങ്ങൾ കാണുന്നവനോ?
*

ഈയൊരിക്കലേ
നിന്നെ ഞാൻ കണ്ടിട്ടുള്ളുവെങ്കിലും,
നിന്നെത്തന്നെ ഞാൻ മോഹിക്കും,
ഈ ലോകത്തും പരലോകത്തും.
*

ഈ ഹൃദയം
നിന്നെ മോഹിച്ചു
നൂറായി നുറുങ്ങുന്നു-
ഒന്നു പോലും
ഞാൻ കളയില്ല.
*

എന്നോടേറ്റവുമടുത്തവൻ,
എന്റെ ഈയുടൽ-
ഇവയുമിനി മേഘങ്ങളാവും,
എതിർദിശകളിലേക്കൊഴുകും.
*

ഈ ലോകത്താരുണ്ടാകരുത്,
മറക്കുന്നയാളോ,
മറക്കപ്പെടുന്നയാളോ?
*

നീ തിടുക്കപ്പെടുന്നതെവിടേയ്ക്ക്?
എവിടെപ്പോയാലും
ഈ രാത്രിയിൽ നീ കാണുക
ഇതേ ചന്ദ്രനെയായിരിക്കും.
*

ഒരു വേനല്പാടമല്ല ഈ ഹൃദയമെങ്കിലും...
എങ്കിലും,
പ്രണയത്തിന്റെ കാട്ടുപുല്ലു വളരുന്നതെത്ര
നിബിഡമായി!
*

മുളയിലകളിൽ
ആലിപ്പഴമൊച്ചപ്പെടുന്ന രാത്രികളിൽ
ഒറ്റയ്ക്കുറങ്ങാൻ
വെറുപ്പാണെനിക്ക്.
*

ഒരിരുട്ടിൽ നിന്നു
മറ്റൊരിരുട്ടിലേക്കു
ഞാൻ യാത്രയാവുകയായി-
എനിക്കു മേൽ തിളങ്ങുക,
മലവരമ്പിലെ ചന്ദ്ര!