Showing posts with label മാധവികുട്ടി - ശിലായുഗം. Show all posts
Showing posts with label മാധവികുട്ടി - ശിലായുഗം. Show all posts

Friday, 13 October 2017

മാധവികുട്ടി - ശിലായുഗം




മാധവികുട്ടി - ശിലായുഗം




വാത്സല്യമൂർത്തിയായ ഭർത്താവേ,
എന്റെ മനസ്സിലെന്നോ കയറിപ്പറ്റിയ കുടിയേറ്റക്കാരാ,
ആശയക്കുഴപ്പത്തിന്റെ വലകൾ നെയ്യുന്ന തടിയൻ ചിലന്തീ,
കരുണ കാണിക്കുക.
നിങ്ങളെന്നെ കല്ലു കൊണ്ടൊരു പക്ഷിയാക്കുകയാണല്ലോ,
കൃഷ്ണശിലയിലൊരു മാടപ്രാവ്,
നിങ്ങൾ എനിക്കു ചുറ്റും മുഷിഞ്ഞൊരു സ്വീകരണമുറി പണിയുന്നു.
വായിച്ചു കൊണ്ടിരിക്കെ
കുത്തു വീണ എന്റെ മുഖത്തു നിങ്ങൾ അന്യമനസ്ക്കനായി തലോടുന്നു.
വെളുക്കും മുമ്പുള്ള എന്റെ ഉറക്കത്തെ
ഉച്ചത്തിലുള്ള വർത്തമാനം കൊണ്ടു നിങ്ങൾ മുറിവേല്പിക്കുന്നു.
സ്വപ്നം കാണുന്ന എന്റെ കണ്ണിൽ
നിങ്ങൾ വിരലു കൊണ്ടു കുത്തുന്നു.
എന്നിട്ടുമെന്റെ ദിവാസ്വപ്നങ്ങളിൽ
കരുത്തരായ ആണുങ്ങൾ നിഴലു വീഴ്ത്തുന്നു,
എന്റെ ദ്രാവിഡരക്തമിളകിമറിയുമ്പോൾ
വെൺസൂര്യന്മാരെപ്പോലവരതിൽ മുങ്ങിത്താഴുന്നു.
പുണ്യനഗരങ്ങൾക്കടിയിൽ അഴുക്കുചാലുകളൊളിച്ചൊഴുകുന്നു.
പിന്നെ നിങ്ങൾ മടങ്ങിപ്പോകുമ്പോൾ
ഞാനെന്റെ ക്ഷതം പറ്റിയ നീലിച്ച കാറുമെടുത്ത്
അതിലും നീലിച്ച കടലോരത്തു കൂടി പായുന്നു.
ഒച്ചയുണ്ടാക്കുന്ന നാല്പതു കോണിപ്പടികളോടിക്കയറി
മറ്റൊരാളുടെ വാതില്ക്കൽ ഞാൻ മുട്ടുന്നു.
അയല്ക്കാർ വാതില്പഴുതുകളിലൂടൊളിഞ്ഞു നോക്കിയിരിക്കുന്നു,
മഴ പെയ്തൊഴിയുന്നതുപോലെ
ഞാൻ വന്നുപോകുന്നതവർ നോക്കിയിരിക്കുന്നു.
എന്നോടു ചോദിക്കൂ, സകലരുമെന്നോടു ചോദിക്കൂ,
എന്താണവനെന്നിൽ കാണുന്നതെന്നോടു ചോദിക്കൂ,
സിംഹമെന്നും താന്തോന്നിയെന്നും
അവനെ വിളിക്കുന്നതെന്തുകൊണ്ടെന്നെന്നോടു ചോദിക്കൂ,
അവന്റെ ചുണ്ടിന്റെ ചുവയെന്താണെന്നെന്നോടു ചോദിക്കൂ,
എന്റെ ഗുഹ്യഭാഗത്തു കൊളുത്തിപ്പിടിക്കും മുമ്പവന്റെ കൈ
പത്തിയെടുത്ത സർപ്പം പോലാടുന്നതെന്തുകൊണ്ടെന്നു ചോദിക്കൂ.
വെട്ടി വീഴ്ത്തിയ വന്മരം പോലെ
അവനെന്റെ മാറിലേക്കു ചടഞ്ഞുവീഴുന്നതും
അവിടെക്കിടന്നുറങ്ങുന്നതുമെന്തിനെന്നെന്നോടു ചോദിക്കൂ.
ജീവിതമിത്ര ഹ്രസ്വമായതും പ്രണയമതിലും ഹ്രസ്വമായതു-
മെന്തുകൊണ്ടെന്നെന്നോടു ചോദിക്കൂ,
എന്താണു നിർവൃതിയെന്നും എന്താണതിന്റെ വിലയെന്നും
എന്നോടു ചോദിക്കൂ...