Showing posts with label മാധവിക്കുട്ടി - ചില്ല്. Show all posts
Showing posts with label മാധവിക്കുട്ടി - ചില്ല്. Show all posts

Friday, 13 October 2017

മാധവിക്കുട്ടി - ചില്ല്

മാധവിക്കുട്ടി - ചില്ല്



അര മണിക്കൂർ നേരത്തേക്ക്
ഞാൻ അയാൾക്കടുത്തേക്കു പോയി,
വെറുമൊരു സ്ത്രീയായി, വെറും വേദനയായി,
തൊട്ടാൽ പൊട്ടുന്ന, തകർന്നുടയുന്ന ചില്ലായി...
ഉഷ്ണത്ത് വീടു നിശ്ശബ്ദമായിരുന്നു
പഴകിയ കഴുക്കോലുകൾ മാത്രം കിടുകിടുത്തിരുന്നു
ഒരു കാമുകന്റെ തിടുക്കത്തോടെ
അയാളെന്നെ പരുഷമായി വലിച്ചടുപ്പിച്ചു
ഒരു പിടി ചീളുകളായിരുന്നു ഞാൻ
തറഞ്ഞാൽ നോവുന്നവ,
നോവു കൊണ്ടു നിറഞ്ഞവ
എന്തുകൊണ്ടന്നു ഞാൻ വിളിച്ചു പറഞ്ഞില്ല,
ഉടഞ്ഞ കുപ്പിച്ചില്ലാണ്‌, സൂക്ഷിക്കണമെന്ന്?
എന്തുകൊണ്ടന്നു ഞാനയാളോടു പറഞ്ഞില്ല,
പ്രണയം കൊണ്ട്, പലപ്പോഴുമതില്ലാതെയും,
ആരെയാണു മുറിപ്പെടുത്തുന്നതെന്നു
ഞാനിപ്പോൾ ശ്രദ്ധിക്കാറില്ലെന്ന്?
വില കുറഞ്ഞ ഒരു കളിപ്പാട്ടത്തിന്റെ നിസ്സംഗതയോടെ
ഞാൻ അന്യരുടെ ജീവിതങ്ങളിൽ കടന്നുചെല്ലുന്നു,
കാമത്തിന്റെ ഓരോ കെണിയും
ഒരു വാടകവീടാക്കി മാറ്റുന്നു.
അവരുടെ വിരലുകൾ എനിക്കു മേലോടുമ്പോൾ
പഴയകാലത്തു നിന്നൊരിഷ്ടരാഗം
എന്നിലുണർന്നുവന്നുവെന്നു വരാം
അവരുടെ സ്വപ്നങ്ങൾ പൊതിയാൻ
ഞാനൊരു ഗില്റ്റുകടലാസ്സായെന്നു വരാം,
ഒരു പെണ്ണിന്റെ ശബ്ദമായി,
ഒരു പെണ്ണിന്റെ മണമായി.
എന്തിനു ഞാനവരോടു പറയാൻ മിനക്കെടണം:
ഞാൻ ഒരച്ഛനെ എവിടെയോ മറന്നുവച്ചുവെന്ന്,
അദ്ദേഹത്തെ തേടിനടക്കുകയാണ്
ഞാനിപ്പോളെവിടെയുമെന്ന്?