Showing posts with label മാധവിക്കുട്ടി - വികലജീവികൾ. Show all posts
Showing posts with label മാധവിക്കുട്ടി - വികലജീവികൾ. Show all posts

Monday, 23 October 2017

മാധവിക്കുട്ടി - വികലജീവികൾ


മാധവിക്കുട്ടി - വികലജീവികൾ



വെയിലേറ്റു കരുവാളിച്ച കവിൾ
എനിക്കു നേരെ തിരിച്ച്,
വലതുകൈ എന്റെ കാല്മുട്ടിൽ വച്ച്
അയാൾ സംസാരിക്കുന്നു,
അയാളുടെ വായ ഒരിരുണ്ട ഗഹ്വരം,
വരി തെറ്റിയ പല്ലുകൾ
ചുണ്ണാമ്പുപാറകൾ പോലെ അതിനുള്ളിൽ തിളങ്ങുന്നു,
പ്രണയത്തിലേക്കു കുതിച്ചോടാൻ തയാറായി
ഞങ്ങളുടെ മനസ്സുകൾ.
എന്നാലവ വെറുതേ അലഞ്ഞുനടന്നതേയുള്ളു,
ആസക്തിയുടെ ചെളിക്കുണ്ടുകൾക്കു മേൽ
തെന്നിവീഴാൻ പോയതേയുള്ളു...
ഈ മനുഷ്യന്റെ നിപുണമായ വിരൽത്തുമ്പുകൾക്ക്
തൊലിയുടെ അലസദാഹങ്ങളെക്കാൾ ചൊടിയുള്ള മറ്റൊന്നിനെയും
അഴിച്ചുവിടാൻ കഴിയില്ലേ?
ഇത്ര കാലം ജീവിച്ചിട്ടും
പ്രണയത്തിൽ പരാജയം മാത്രമറിഞ്ഞ ഞങ്ങളെ
ആരാണു സഹായിക്കാനെത്തുക?
ഹൃദയം, ഒരൊഴിഞ്ഞ ജലപാത്രം,
ദീർഘനേരത്തില്പിന്നെ
മൗനനാഗങ്ങളിഴഞ്ഞുകേറി അതിൽ ചുറയിടുന്നു.
ഞാനൊരു വികലജീവിയാണ്‌.
കേമമായൊരു കാമം ചിലനേരം ഞാനെടുത്തുവീശുന്നുവെങ്കിൽ
അതെന്റെ മുഖം രക്ഷിക്കാൻ മാത്രമാണ്‌.
(1965)