Showing posts with label മാധവിക്കുട്ടി - അപരിചിതനും ഞാനും. Show all posts
Showing posts with label മാധവിക്കുട്ടി - അപരിചിതനും ഞാനും. Show all posts

Monday, 23 October 2017

മാധവിക്കുട്ടി - അപരിചിതനും ഞാനും

മാധവിക്കുട്ടി - അപരിചിതനും ഞാനും



കണ്ണുകളിൽ നൈരാശ്യം വഴിയുന്ന അപരിചിതാ,
നിന്നെ ഞാൻ കണ്ടിരിക്കുന്നതിവിടെ മാത്രമല്ല,
പരദേശനഗരങ്ങളിൽ വച്ചും നിന്നെ ഞാൻ കണ്ടു;
ചുറ്റുമുള്ള മുഖങ്ങൾ നോക്കിയല്ല, അല്ല,
കടകളുടെ പേരുകൾ നോക്കി നീ നടന്ന തെരുവുകൾക്കു പോലും
വിദ്വേഷത്തിന്റെ ആകാശമാണു മേല്ക്കൂരയായിരുന്നത്.
സർവ്വതും അത്ര നരച്ചുവെളുത്തിരുന്നു, അത്ര പഴകിയിരുന്നു,
കീശയിലാഴ്ത്തിയ വിരലുകൾ ചുരുട്ടിയും വിടർത്തിയും
പക്ഷേ, നീ നടന്നു നടന്നു മുന്നോട്ടു പോയി.
മുഖത്തെ മറുകു പോലെ നിന്റെ ഏകാന്തത നീലിച്ചുകിടന്നു...
ഉല്ലാസവും സിഗററ്റുപുകയും നിറഞ്ഞ റസ്റ്റാറന്റുകളിൽ വച്ച്
നിന്നെ ഞാൻ കണ്ടിരിക്കുന്നു;
തൂണിനു പിന്നിലെ കസേരയിലിരുന്ന്
ഒരുന്മേഷവുമില്ലാതെ മധുരമിട്ട ചായ കുടിക്കുമ്പോൾ
മേശവിരിപ്പിന്മേലിരുന്നു നിന്റെ കൈ വിറ കൊണ്ടു,
മുറിപ്പെട്ട ഒരു പക്ഷിയെപ്പോലെ...
ഉദ്യാനങ്ങളിൽ ചുറ്റിനടക്കുന്ന നിന്നെ ഞാൻ കണ്ടിരിക്കുന്നു,
കിളരം വച്ച മരങ്ങളുടെ തൊലിയിൽ
പണ്ടെന്നോ കത്തി കൊണ്ടു വരഞ്ഞിട്ട പേരുകൾ വായിക്കാനായി
ഇടയ്ക്കിടെ നീ നിന്നു നോക്കുന്നതും;
കടലോരങ്ങളിൽ താഴേക്കു നോക്കി നടക്കുന്നതായി,
വിരുന്നുകളിൽ കൈകളിലൊരു ഗ്ളാസ്സുമായി
ചെടിച്ചട്ടികൾക്കു പിന്നിൽ മുഖം മുഷിഞ്ഞു നില്ക്കുന്നതായി;
നീ കടിച്ചുകാർന്ന നഖങ്ങളും
നിന്റെ വിളറിയ പുഞ്ചിരിയും ഞാൻ കണ്ടിരിക്കുന്നു,
മുറിഞ്ഞു മുറിഞ്ഞുപോകുന്ന നിന്റെ സംസാരം ഞാൻ കേട്ടിരിക്കുന്നു.
നിന്നെ തിരിച്ചറിയാതിരിക്കാൻ പറ്റാത്ത വിധം അത്ര നന്നായി
എനിക്കു നിന്നെ അറിയാം...
(1965)